Wednesday, May 16, 2012

രക്തസാക്ഷി...

ഇരവിന്‍റെ മറവിലീത്തെരുവില്‍
ചുടു ചോരയൂറ്റിക്കിടന്ന നീ രക്താസാക്ഷി.
നേരിന്‍റെ നേറിവിന്‍റെ രക്തസാക്ഷി.
എരിയുമോരാശയ സമരത്തിന്‍ രക്തസാക്ഷി.

സ്മാരകശിലകളുയരുന്നു നിനക്കായി,
രക്തപുഷ്പങ്ങളായിരം പൊഴിയുന്നു.
ഉയര്‍ന്നു പൊങ്ങുന്നു ചുരുണ്ട മുഷ്ടികള്‍.
പതാകകള്‍ മുദ്രാവാചകങ്ങള്‍.

നീയൊരുജ്ജ്വല സ്മരണയായെരിയവേ,
നില്‍ക്കുന്നു ഞാനീയോര്‍മ്മക്കടലിന്നുമിപ്പുറ൦
ചെന്താരമായി നീയുദിക്കുവതും  കാത്തു-
രുകിയൊലിക്കും കണ്ണിമ  വെട്ടാതെ.

അറിഞ്ഞുവോ നീ,
തെരുവിലൊഴുകിയ നിന്‍ നിണം മായ്ച്ചതെന്‍ 
നെറുകയില്‍ നീയായ്‌ വരച്ചോരാ ശോണരേഖ.
കരാള ഹസ്തങ്ങളറുത്തെടുത്തതെന്‍
ദീര്‍ഘസൌമ൦ഗല്യത്തിന്‍ ജീവനാഡി.

ഇന്ന്,
ഞാനുമൊരു രക്തസാക്ഷി.
ജീവിതമെന്ന വലിയ നേരിൻ  
ജീവൻ തുടിക്കും രക്തസാക്ഷി.
വിണ്ണിലുദിച്ച രക്തതാരകo നീ, 
മണ്ണില്‍ മറന്ന സ്മാരകശില ഞാന്‍.