അമ്മയുടെയന്ത്യ രാേദനത്തിലലിയുന്നു
പുതു ജീവന്‍റെയാദ്യ നിനദമിവിടെ.
മുലപ്പാല്‍ മണക്കേണ്ട കുരുന്നിനിവിടെ
ചുടു ചോരയുടെ ഗന്ധം.
പശപശപ്പാർന്ന മിഴികളിൽ
കബന്ധങ്ങള്‍, കണ്ണീര്‍ മുഖങ്ങള്‍.
താരാട്ടൂറേണ്ട ചെവികളില്‍
വെടിയൊച്ചകള്‍, ആര്‍ത്തനാദങ്ങള്‍.
മാനവ പരിണാമഗതിയിലെ തിരിച്ചു-
പോക്കിന്നടയാള ശിലയീ യുദ്ധഭൂമി.
ഒട്ടിയ വയറും വരണ്ട ചുണ്ടുകളും
തോരാതെ പെയ്യു൦ കണ്ണീർമാരിയു-
മേതുമേ കാണാതെയന്ധഭരണകൂട-
മണിയിച്ചാെരുക്കും ശാപഭൂമി.
സ്വപ്നവും സ്നേഹവും കുഴിച്ചുമൂടി
ജയിക്കുവാൻ മാത്രമായടരാടിലും,
ജേതാക്കളുയരാത്ത കര്‍മ്മഭൂമി.
കഴുകന്‍ നഖങ്ങളില്‍ പിടയുന്ന വെള്ളരിപ്രാക്കളേ,
പറന്നിറങ്ങുക നിങ്ങളിനിയും
മിടിപ്പുകള്‍ നിലക്കാത്ത കുരുന്നു ഹൃദയങ്ങളില്‍.
മതവും വർഗവും ദേശവും ഭാഷയുമിനിയു-
മതിരുകള്‍ പണിയാത്ത വിമല ഹൃദയങ്ങളിൽ.
യുദ്ധത്തിന്റെ ശംഖാെലിക്കു മീതെ മുഴക്കട്ടെ
ശാന്തിമന്ത്രങ്ങളാ കുരുന്നു ചുണ്ടുകൾ.