Sunday, September 29, 2013

എന്‍റെ കവിത

അനുഭവമുള്‍പ്പടര്‍പ്പില്‍ കുരുങ്ങിപ്പിടയുന്ന ഹൃദയം
മുറിഞ്ഞോഴുകും ചുടുചോരയാണു കവിത.

ദുഖസ്മൃതികളില്‍ മധുരം നുണയുമാത്മാവിന്‍
നിശബ്ദ തേങ്ങലാണു കവിത.

രാത്രിഞ്ചരന്‍മാര്‍ പിച്ചിയെറിയുന്ന നിശാപുഷ്പ മന്ദസ്മിതങ്ങളും,
പിന്നെ തെരുവില്‍ പടരുന്ന ചോരയുടെ,നിറവും ഗന്ധവും കവിത.
മരണം കൊതിക്കുന്ന ദുഖ മാനസത്തിന്നവസാന തുടിപ്പാണു കവിത.

പക്ഷെ,
മുനയൊടിഞ്ഞ പേനത്തലപ്പില്‍ നിന്നുതിരും
മഷിത്തുള്ളി മാത്രമാണെന്‍റെ കവിത.

Sunday, September 15, 2013

വൈരുദ്ധ്യാത്മക ഭൌതികവാദം

"ഓണം ഒരു ബൂര്‍ഷ്വാ സങ്കല്‍പ്പമാണ്"-
സഖാവാണെന്നോട് ആദ്യമായതു പറഞ്ഞത്‌.........

പിന്നീട്,

ഓര്‍മ്മപ്പൂക്കളങ്ങള്‍ മായ്ച്ചു പെയ്ത
കണ്ണീര്‍മഴയുടെ നനവുള്ള പകലുകളില്‍. 
ഒട്ടിയ വയറിനെ ഒരോണസദ്യയുടെ
സ്വപ്നമൂട്ടിയുറക്കിയ രാവുകളില്‍
ഒരു മന്ത്രം പോലെ ഞാനതേറ്റു ചൊല്ലി.

ഇന്ന്,
സഖാവിന്‍റെ ഫേസ്ബുക്ക് ചുവരില്‍ 'പോസ്റ്റ്‌' ചെയ്യപ്പെട്ട 

നിറപ്പകിട്ടാര്‍ന്ന ഓണചിത്രങ്ങള്‍ക്കുള്ള എന്‍റെ 'കമന്‍റ്'
എന്നെയൊരു പാര്‍ട്ടി വിരുദ്ധനാക്കി.