Sunday, November 1, 2015

ഓര്‍മയിലെ ഓണം

എന്‍റെയോര്‍മ്മ പൂക്കളം മായ്ച്ച്,
ചിരിച്ചെരാതുകള്‍ കെടുത്തി,
മനസ്സില്‍ മഴ നിലക്കാതെ പെയ്യുന്നു.
കാലം തെറ്റി പെയ്യുമീ  പേമഴയില്‍
നനഞ്ഞു ഞാന്‍ നില്‍ക്കവേ
വന്നില്ല,
ഓലക്കുടയുമായൊരു മാബലി മന്നനും.

പ്രണയനഷ്ടം

വലിയ നരകത്തിനായി ചെറു സ്വര്‍ഗങ്ങള്‍
ത്യജിക്കുന്നു  ഞാന്‍,
ബന്ധുത്വം രചിച്ച കടപ്പത്രം മായ്ക്കുവാന്‍
ജീവിതാധാരം പണയപ്പെടുത്തുന്നു.
ചത്തു മലച്ചോരെന്‍ പ്രണയത്തിന്‍ ബലിച്ചോറു കാക്കുന്നു
പൂക്കള്‍ പൊഴിഞ്ഞ പൂമരക്കൊമ്പിലെ കാക്കകള്‍.
പ്രണയമേ...അല്ല പരാജിതനല്ല നീ-
യുടലുകള്‍ മാറി തളിര്‍ക്കുമനശ്വരത മാത്രം.
ചുംബിച്ചുറക്കുകയെന്നെ നീ,വന്നു നിറയുക
പാഴ് സ്വപ്‌നങ്ങള്‍ നിറയുമെന്‍ ഹൃദയത്തിന്നറകളില്‍.
ഉറങ്ങട്ടെ ഞാന്‍ സ്വസ്ഥമെൻ  പ്രണയകുടീരമിതിൽ.

രണ്ടു പെണ്‍കുട്ടികള്‍

രണ്ടു പെണ്‍കുട്ടികള്‍ ഞങ്ങള്‍.
ഇരുളിന്‍റെ മറവിലാ റെയില്‍ പാതയിലൂടെ
മരണഗഹ്വരത്തിലേക്ക് നടന്നു പോയവര്‍.
നിങ്ങള്‍ക്കു ഞങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍.

നികൃഷ്ടകള്‍ ഞങ്ങളുടെ ശവശരീരങ്ങളെ-
രിവും പുളിയുമാവോളം ചേര്‍ത്തവര്‍  വിളമ്പി.
കാലപ്പഴക്കതിന്‍ രുചിക്കുറവിനാല്‍,
നിങ്ങളതു  പിന്നെ ചവച്ചു തുപ്പി.

പരാതിയെതുമില്ല പരിഭവവും
വര്‍ഗ്ഗസ്നേഹത്തിന്നര്‍ത്ഥo മറന്ന നിങ്ങളോട്.
നശിച്ച ലോകത്തില്‍ ജനിച്ചു പോയ തെറ്റിനു
സ്വയം വിധിച്ചതീ മരണശിക്ഷ.

ഞങ്ങളുടെ ശവക്കുഴി തോണ്ടുന്നവരോട്:
സ്നേഹിച്ചിരുന്നു ഞങ്ങളന്യോന്യം
ഒരു മനുഷ്യന്‍ മറ്റൊന്നിനെയെന്നപോലെ.

ഞങ്ങളെയോർത്തു  കരയുന്നവരോട്:
കരയുക നിങ്ങള്‍, നിങ്ങളെയോർത്ത്.
പിറകെ വരും തലമുറകളെയോര്‍ത്ത്‌.
കൂരിരുള്‍ തടവിലെ സത്യത്തെയോര്‍ത്ത്
പൊട്ടിപ്പോയ മനക്കണ്ണുകളെയോർത്ത്‌.
കരയുക,ഹൃദയം പൊട്ടി ചോരയോ-
ഴുകുമാറുച്ചത്തിൽ കരയുക.
                                                                                                                                                 (ഐസ്ക്രീം കേസുമായ്‌ ബന്ധപ്പെട്ടു ആത്മഹത്യ ചെയ്ത രണ്ടു പെണ്‍കുട്ടികളുടെ ഓർമ്മയിൽ. സ്വവര്‍ഗ്ഗാനുരാഗികളായി മുദ്രകുത്തി പ്രാഥമിക അന്വേഷണം പോലും നടത്താതെ അന്നാ ഫയല്‍ ക്ലോസ് ചെയ്തിരുന്നു. അവര്‍ തമ്മിലുള്ള ബന്ധം അത്തരത്തില്‍ ഒന്നല്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
ഇനി ആയിരുന്നെങ്കില്‍ തന്നെയുമെന്ത്??)

ഒരു വിലാപകാവ്യം

ഹൃദയമെന്ന റോമ നിന്നു കത്തുമ്പോഴും
നിന്‍ പ്രണയമെന്ന വീണാനാദമകമേ മുഴങ്ങി.
പൊള്ളുന്ന ഹൃത്തുമായി
തണലുകള്‍ തേടിയലയുമെന്നെ പരിഹസിക്കുന്നു
ഞാൻ വെട്ടി വീഴ്ത്തിയ തണല്‍ മരങ്ങളുടെ ആത്മാക്കൾ .
അന്നേരമേതോ അഗാധ ഗര്‍ത്തത്തില്‍ നിന്നുമെന്‍
ആത്മാവിന്‍ വിലാപമുയര്‍ന്നു കേട്ടു.  

ചൂതാട്ടം

"ജീവിതമൊരു മഹാചൂതാട്ടം"
പറഞ്ഞതെത്ര നേര്  നീ ദസ്തെവിസ്കി...
വിധിയോടു വിധാതാവിനോട്
മനുഷ്യൻ  നടത്തുമൊരു ചൂതാട്ടം.
മണ്ണിനായി പെണ്ണിനായി
പേരിനായി പൊന്നിനായി
ആത്മം പണയപ്പെടുത്തിക്കളിക്കും
ഭ്രാന്ധമാമൊരു ചൂതാട്ടം.
ചെറിയ കോട്ടങ്ങളും വലിയ നേട്ടങ്ങളുമായൊടുവില്‍
ചിരിയോടെ കളം വിടുന്നവന്‍ ഭാഗ്യവാന്‍.
കണ്ണീർ വാർക്കുന്നവനീ കളിക്കളത്തില്‍ പുനര്‍ജ്ജന്മം.

നിരാശ

എന്‍റെ മനസ്സൊരു തെളിവാനം.
ചിന്തകള്‍ മേഘശകലങ്ങളാലവിടമിരുളുന്നു.
മേഘമതിലൊന്നെങ്കിലുമൊരു കവിതയായി
പെയ്തിറങ്ങുവതും കാത്തു കണ്‍പാര്‍ത്തിരിക്കവെ,
എങ്ങു നിന്നോ വന്നൊരു തെന്നലാ മേഘങ്ങളെയും
തെളിച്ചെങ്ങോ പോയിമറഞ്ഞു.

തപസ്സ്

ഞാന്‍ തപസ്സിലാണ്.
സുഖലോലുപതയുടെ നവസ്വര്‍ഗ്ഗങ്ങള്‍
തേടുമൊരുഗ്രതപസ്സ്.
കാമ-ക്രോധ-ലോഭ-മോഹങ്ങളെനിക്കു ചുറ്റും
ചിതല്‍പ്പുറ്റ് തീര്‍ക്കുന്നു.
നിറഞ്ഞു പെയ്യുന്ന കണ്ണീര്‍ മഴയിലുo,
ആളിപ്പടരുന്ന ദുരിത തീയിലു൦-
മെന്നെ കാക്കുമൊരു കവചമായിത്തീരുന്നു.
ഞാന്‍, ഞാനെന്നു മാത്രം ജപിച്ച-
കമേ  കാത്തിരിപ്പൂ ഞാൻ,
സ്വാര്‍ത്ഥത ജ്വലിക്കും കണ്ണുകള്‍ തേടി
കമ്പുമായെത്തുമൊരു  കന്യകക്കായി.