Thursday, February 17, 2022

പ്രണയമരം

എന്റെ പ്രണയബീജവും
അവളുടെ പ്രണയാണ്ഡവും
 ചേർത്ത്
ഞങ്ങളൊരു പ്രണയത്തെ
ഗർഭം ധരിച്ചു.

പ്രണയപാത്രത്തിന്റെ കരുതലിൽ
പ്രണയവിത്ത് മുളയ്ക്കുന്നു.
വെള്ളവും വളവുമാവോളമേകി
ഞങ്ങളതിനെ വളർത്തുന്നു

കൃത്യമായ ഇടവേളകളിൽ
"സ്കാൻ" ചെയ്ത് വളർച്ചയറിഞ്ഞു,
വൈകല്യങ്ങൾ തിരഞ്ഞു.
ഇടക്കെപ്പഴോ വേണ്ടെന്ന് തോന്നി
പിന്നെ, അതിലേറെ വേണമെന്നും.

ഋതുഭേദങ്ങൾ പലതു കണ്ട
പ്രണയമരത്തിന്റെ ഛായയിൽ
ഞങ്ങൾ സ്വച്ഛമിരിക്കുന്നു.
മരത്തിൽ വിരിയുന്ന ഒരാേ പൂവും
പുതിയൊരു വിത്തിനെ പേറുന്നു.


Saturday, April 10, 2021

പരീക്ഷാ ഹാൾ

നാളെ ചരിത്ര പരീക്ഷയാണ്.
ഏറെ തടിച്ച പുസ്തകം 
അവൻ നിവർത്തി വെച്ചു.

സ്വാതന്ത്ര്യ സമരത്തിലെ 
ടിപ്പുവിന്റെ സംഭാവനകൾ 
ആരോ വെട്ടിമാറ്റിയിരുന്നു.

മലബാർ കലാപത്തിലെ
രക്തസാക്ഷികളുടെ പേരുകൾ
സിലബസിന് പുറത്തായിരുന്നു.

ചൈനീസ് വിപ്ലവത്തിലെ 
മാവോയുടെ ചിത്രം 
അച്ഛൻ കീറിയെറിഞ്ഞിരുന്നു.

സ്വതന്ത്ര ഭാരതത്തിലെ 
അംബേദ്‌കറെ പഠിപ്പിക്കാൻ 
അധ്യാപകൻ വിട്ടുപോയിരുന്നു.

വെട്ടിമാറ്റിയതും
മായ്ച്ചുകളഞ്ഞതും
കീറിയെറിഞ്ഞതും
വിട്ടുപോയതും
അവൻ പൂരിപ്പിക്കാൻ  ശ്രമിച്ചപ്പോഴൊക്കെ
പരീക്ഷാ ഹാളിൽ വെടിയൊച്ച മുഴങ്ങി.

Tuesday, June 16, 2020

കാലാനന്തരേ

അന്ന്,
എടാ എന്ന് വിളിച്ചാൽ
പോടാ എന്ന് പറയാനും
കയ്യാേങ്ങിയാൽ
നെഞ്ച് വിരിക്കാനും
ശബ്ദമുയർത്തിയാൽ
മുഷ്ടി ചുരുട്ടാനും
പുലയനെന്ന് വിളിച്ചാൽ
തല നിവർത്താനും -

ഒപ്പം നടന്ന്
അവർ ഞങ്ങളെ പഠിപ്പിച്ചു.

അങ്ങനെ ഞങ്ങൾ,
കാണരുതാത്തത് കണ്ടു
മിണ്ടരുതാത്തത് മിണ്ടി
തൊടരുതാത്തത് തൊട്ടു
തീണ്ടരുതാത്തത് തീണ്ടി
നടക്കരുതാത്തിടം നടന്നു.

ഇന്ന്,
എടാ എന്ന് വിളിച്ചാൽ
അരുതെന്ന് വിലക്കിയും
കയോങ്ങിയാൽ
വലയം തീർത്തും
ശബ്ദമുയർത്തിയാൽ
പ്രതിഷേധിച്ചും
പുലയനെന്ന് വിളിച്ചാൽ
അധിക്ഷേപമാരോപിച്ചും -

അകങ്ങളിലിരുന്ന്
നിങ്ങൾ ഞങ്ങളോട് ഐക്യപ്പെട്ടു.

അങ്ങനെ ഞങ്ങൾ,
കാൽമുട്ടിനടിയിലും
കയററ്റത്തും
ശ്വാസം മുട്ടി പിടഞ്ഞു.

Saturday, April 25, 2020

ഫാസിസം

ചരിത്ര പാഠപുസ്തകത്തിലാണ്
ഈ വാക്ക് ആദ്യമായി കണ്ടത്
കാഴ്ച്ചയിൽ പലഹാരം പോലെ മധുരിച്ചു;
പക്ഷെ ആശയത്താൽ മുറിവേൽപ്പിച്ചു.
മൊട്ടത്തലയും മുറിമീശയും  
ഉള്ളിലെ പേടിപ്പട്ടിക പെരുക്കി.
ഇറ്റലിയിലേയും ജർമനിയിലേയും 
''രോഗാതുരർ' ഉള്ളുരുക്കി.
ഒടുവിലാ തൊള്ളായിരത്തിനാപ്പത്തഞ്ചിൽ* 
ലോകം രോഗവിമുക്തമായെന്ന് വിശ്വസിച്ചാശ്വസിച്ചു.

പതിറ്റാണ്ടുകൾക്കിപ്പുറം,
വിശ്വാസങ്ങളൊക്കെ തെറ്റിയെന്ന്
കാലം തിരുത്തുന്നു.
വെളളവും വളവും ആവോളം വലിച്ചെടുത്ത് രോഗബീജം വളരുന്നതിദ്രുതം.

നിരോധനങ്ങൾ നിയന്ത്രണങ്ങൾ                          ആൾക്കൂട്ട വിധി പ്രഖ്യാപനങ്ങൾ
ബിംബവൽക്കരിക്കപ്പെട്ട ദേശീയത
ഭരണഘടനയുടെ കഴുക്കോലൂരി-
പ്പണിയുന്ന രക്തശുദ്ധിയുടെ പട്ടിക
ചോദിക്കുന്നവന് ദേശദ്രോഹിച്ചാപ്പ. 
രോഗലക്ഷണങ്ങൾ പടരുന്നു ബഹുദൂരം.

കറുത്ത കാലത്തെ വായിച്ചറിഞ്ഞവർ,
ജീവിതത്തെ തൊട്ടറിഞ്ഞവർ,
തലയിലിനിയും ഇരുൾ പരക്കാത്ത ചിലർ -

തെരുവിലിറങ്ങുന്നു, 
കൈകൾ കോർക്കുന്നു,
വരി നിൽക്കുന്നു,
മതിലുകളാകുന്നു 

എഴുതുന്നു,വരയുന്നു,പറയുന്നു
,ആടുന്നു,പാടുന്നു,കൊട്ടുന്നു

കാരണം,
ചികിത്സയേക്കാൾ നല്ലത് പ്രതിരോധമല്ലോ.


Thursday, April 16, 2020

കാലം സാക്ഷി

കടന്നു പോകുമീ കാലവും 
കടന്നു വന്നതേറയല്ലേ നാം

അന്ന്,
അറിവിന്റെയഗ്നി തെളിച്ച്
കൂരിരുൾ കാടിറങ്ങിയവർ
പാരിൽ പറുദീസ പണിതവർ
പകച്ചു പോകാതെ പറന്നുയർന്നവർ
അറച്ചു നിൽക്കാതെ ആഴമളന്നവർ
ഹാ...നമ്മൾ മാനവർ

നമ്മളെത്ര കണ്ടവർ -
മാറാവ്യാധികൾ, മഹായുദ്ധങ്ങൾ

നമ്മളെത്രയറിഞ്ഞവർ -
പ്രകടമായ ക്ഷാമവും പ്രകൃതിയുടെ ക്ഷോഭവും

നമ്മളെത്രയെതിരിട്ടവർ,
അധിനിവേശച്ചാട്ടയും അധികാര വർഗ്ഗ വേട്ടയും

തീക്കാറ്റിലും വാടാതെ നിവർന്നവർ
പേയൊഴുക്കിലും മുങ്ങാതെ തുഴഞ്ഞവർ
ഹാ... നമ്മൾ മാനവർ

ഇന്ന്,
ഇരുൾ തുരങ്കമിതിൽ
ഇടറാതെ നടക്കണം
വെട്ടമുണ്ടങ്ങകലെയായി
വെക്കമവിടെയെത്തണം.

ഒറ്റയൊറ്റയായി നിരന്നിടാം
ഒന്നിച്ചൊന്നായി നേരിടാം
ഉടലകത്തിടാം ഉള്ളടുത്തിടാം
പതറിടാതെ പൊരുതിടാം

കടന്നു പോകുമീ കാലവും 
കടന്നു വന്നതേറയല്ലേ നാം


Thursday, June 20, 2019

ഒരു പ്രണയ ഗാനം

ഇവിടെയീ പടിയിലിന്നൊറ്റക്കിരിക്കുമ്പോൾ നിന്നെക്കുറിച്ചേറെയോർത്തു പോകുന്നു ഞാൻ.

കലാലയത്തിന്നിടനാഴിയിലന്ന് നമ്മൾ,
കണ്ടിട്ടും കാണാതെ പോയതല്ലേ.
കണ്ണുകളകന്നിട്ടും കരളുകളകലാതെ
കാണുവാൻ പിന്നെയും തോന്നിയില്ലേ.

വിരലുകൾ കോർക്കാതിരുന്നതല്ലേ,
നമ്മൾ ദൂരങ്ങളേറെ നടന്നതല്ലേ.
സ്വപ്നങ്ങൾ നാമേറെ കണ്ടതല്ലേ സഖീ,
പരസ്പരം പറയുവാൻ മറന്നതല്ലേ.

വാകപ്പൂമരച്ചോട്ടിലന്നു നമ്മൾ
വാക്കുകൾ പൂക്കാതെ നിന്നതല്ലേ
വരുംദിനമെന്നോ തിരികെ വരുമെന്ന
വാക്കൊന്നുമേകാതെ പിരിഞ്ഞതല്ലേ.

മറവിയാം മറക്കുടയെത്ര നിവർത്താലും
മാരിയായി ഓർമ്മകൾ കോരിച്ചൊരിയുകി-
ലാകെ നനഞ്ഞു പോകുന്നു ഞാൻ.
ഇവിടെയീ പടിയിലിന്നൊറ്റക്കിരിക്കുമ്പോൾ നിന്നെക്കുറിച്ചേറെയോർത്തു പോകുന്നു ഞാൻ.

Wednesday, May 30, 2018

കേരളം ജാതി ചോദിക്കുമ്പോൾ?

പ്രണയിക്കുമ്പോൾ,
മണ്ണിൽ കാൽ തൊടാതെ
വീണ്ണിനെ തൊടാനോങ്ങി
കൈകൾ കോർത്ത്
ഒഴുകിപ്പറന്ന രണ്ടാത്മാക്കളവർ.
ആത്മാക്കൾ ജാതിരഹിതമത്രേ.

വിവാഹ ഉടമ്പടിയിലെ
ജാതിക്കോളമവരെ നോക്കി പല്ലിളിച്ചു.
മനുഷ്യനെന്ന് ചേർത്തവർ പുഞ്ചിരിച്ചു.
ഉറ്റവർ നെറ്റി ചുളിച്ചു.
ഉടമ്പടിക്കടലാസ്സ് ചുളിഞ്ഞു.