Thursday, August 18, 2016

സഫലമീ യാത്ര

ഉറക്കമുണരുക                              
കണ്ണുകൾ മിഴിക്കുക                       
സ്വപ്നങ്ങൾ കാണുക                     
കൈകൾ കോർക്കുക                
പാട്ടൊന്ന് മൂളുക       
പതിയെ നടക്കുക                       

കാരമുൾക്കാട്ടിലൊരു
പൂവിനായി പരതുക
കണ്ണീർമഴയിലും ചിരി-                        
ച്ചെരാതുകൾ തെളിക്കുക

നുണയാഴിയിൽ നേരിൻ                 
തുരുത്തുകൾ തിരയുക                            
മറവിക്കയങ്ങളിലോർമ്മ-                 
ച്ചെപ്പുകൾ ചികയുക

കനൽ വഴികൾക്കാ-                        
യൂർജ്ജം കരുതുക                                   
ജീവിത മരുഭൂപ്പരപ്പിൽ                              
മരുപ്പച്ചകൾ തേടുക          

നടന്നു തളരുക                                      
കാലുകൾ നീട്ടുക
മിഴികളsക്കുക                                      
പാടിയുറക്കുക
നോവുമാത്മാവിനെ

Sunday, August 7, 2016

ഗുൾമോഹർത്തണലിൽ

കാലമേറെ കടന്നു പോയി, വർഷ-
കാലവും വേനലും വന്നു പോയി.
ഇലകളേറെ പൊഴിഞ്ഞ നിൻ തണൽ തേടി  
തിരികെയെത്തുന്നു ഞാനും വസന്തവും.

എന്റെ സഖാക്കളുയർത്തിയ വെൺകൊടി
നിന്റെ ചില്ലയിൽ പാറിപ്പറക്കുന്നു.
മുഷ്ടികളായിരം ചുറ്റുമുയരുന്നു.
മുദ്രാവാക്യം മുഴക്കുന്നു നെഞ്ചകം.

നിന്റെ തണലിൽ വിരിഞ്ഞതാണല്ലോ
എന്റെ പ്രണയവും പ്രത്യയശാസ്ത്രവും.
നിന്നിൽ നിന്നും നീളുമീ പാതയി-
ലൂടെ വന്നവരെന്റെ സഖാക്കളും.

മണ്ണിലൊന്നായുയർന്നു പൊങ്ങീടിലും
പലതായി പിരിയുഞ്ഞുപോം  ശിഖരങ്ങളെപ്പോൽ,    
പല വഴി തേടിപ്പിരിഞ്ഞു പോയെങ്കിലും
നിന്റെ വിത്തുകളുള്ളിൽ തളിർക്കുന്നു.

വരും ജന്മമുണ്ടെങ്കിലീ മരച്ചില്ലയിൽ              
ചോര പൂക്കും പൂവായി പിറന്നിടും.
രക്തപുഷ്പങ്ങളിനിയും പൊഴിക്ക നീ-
യീ ചുവന്ന മണ്ണിനേയേറെ ചുവപ്പിക്കാൻ.