Monday, April 2, 2012

സ്വപ്നങ്ങളുടെ ഭ്രുണഹത്യ

ഓര്‍മ്മകളുടെ മാറാപ്പൊരുക്കിത്തുടങ്ങും  മുന്‍പേ
സ്വപ്നങ്ങളെനിക്കു പരിചിതരായിരുന്നു.
മുലപ്പാലിനൊപ്പം അമ്മ ചുരത്തി നല്‍കിയ സ്വപ്നങ്ങള്‍
മുലപ്പാലിനോളം മധുരിതമായിരുന്നില്ലെന്നാലും.
നിറമകന്ന ബാല്യകൗമാര  സ്വപ്നങ്ങളിൽ നിരാശനാകാതെ
സ്വപ്നവിഹായസ്സിലൊരു കെട്ടറ്റ പട്ടമായി ഞാനലഞ്ഞു.

യൌവന ലഹരി സിരകളില്‍ നുരയവേ,
എന്‍റെ സ്വപ്നങ്ങള്‍ക്കും ചിറകുകള്‍ മുളച്ചു.
സാങ്കല്പികതയുടെ ചക്രവാളങ്ങളിലേക്കവ
ചിറകടിച്ചുയരവേ,
പ്രണയാതുരമെൻ മനക്കണ്ണുകളീറനണിഞ്ഞു.

പുതുസ്വപ്നങ്ങൾക്കൂർജ്ജം തേടിയ പകലുകളിൽ
ചുടുനിണം മണക്കുന്ന വിപ്ലവാശയങ്ങളും
ആര്‍ദ്ര പ്രണയവും വിതച്ച ബീജങ്ങളെ,
രാവിന്‍റെ നിശബ്ദതയില്‍   വിരിയിച്ചെടുത്തു ഞാന്‍.
നിദ്രാസൗധത്തിന്നിരുണ്ട ഇടനാഴികളില്‍
നിശാശലഭങ്ങളായവയെനിക്ക് കൂട്ടുവന്നു.

ഏതോ പുലരിയില്‍,
ഒരു ദുസ്വപ്നത്തില്‍ ഞെട്ടിയുണ൪ന്ന ഞാന്‍
സ്വപ്നങ്ങളെ വെറുക്കാന്‍ തുടങ്ങി.
ചുകപ്പു മങ്ങിയ വിപ്ലവ ചക്രവാളവും
വിരഹാ൪ദ പ്രണയവുമെനിക്കു  പ്രേരകങ്ങളായി.

നഷ്ടസ്വപ്നങ്ങളുടെ ഭാണ്ഡത്തിനു ഭാരമേറിയപ്പോള്‍,
മനോവ്യാപാരത്തിൻ  മനോഹാരിതയെനിക്ക്,
നാഡിവ്യൂഹത്തിൻ  നൈമിഷിക ചഞ്ചലതകള്‍ മാത്രമായി.
ഭ്രുണഹത്യ ചെയ്യപ്പെട്ട സ്വപ്നങ്ങളെ സാക്ഷിയാക്കി
കോമരം തുള്ളി ഞാന്‍,
ശാന്തിയുടെ മൂഡസ്വര്‍ഗം പ്രാപിച്ചു.

ഇന്ന്,
സ്വപ്നങ്ങളുടെ നനുത്ത സ്പര്‍ശമേൽക്കാത്ത
ഊഷര രാവുകളില്‍,
കബന്ധങ്ങള്‍ കവച്ചു വെച്ച് പിന്നിടും യാത്രയില്‍,
അറിയുന്നു ഞാനെന്നത് വെറുമൊരു സങ്കല്പമെന്ന്.
ഏതോ ഭ്രാന്തസ്വപ്നത്തിലെ നായക സങ്കല്പ്പമെന്ന്.

No comments:

Post a Comment