എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു, അവർക്കും.
എന്റെ സ്വപ്‌നങ്ങൾ കല്ലു പോലെ കനത്തതും
അവരുടേത് പൂവ് പോലെ മൃദുലവുമായിരുന്നു.
സ്വപ്നങ്ങളാൽ മാനം മുട്ടുമൊരു കൊട്ടാരം പണിതു ഞാൻ.
അവരോ നിലം പറ്റുമൊരു കുടിലും.
ഇന്നലെയിരവിൽ പെയ്ത പേമാരിയിൽ ,
വീശിയ കൊടുംകാറ്റിൽ,
സ്വപ്ന-ശിലാസൌധം തകർന്നു മണ്ണിലാഴ്ന്നു പോയി ഞാൻ .
പക്ഷെ,
അവരുടെ കുടിലിന്നു പകരമുയർന്നു നിന്നു പുതിയതൊന്ന്.
No comments:
Post a Comment