Sunday, August 7, 2016

ഗുൾമോഹർത്തണലിൽ

കാലമേറെ കടന്നു പോയി, വർഷ-
കാലവും വേനലും വന്നു പോയി.
ഇലകളേറെ പൊഴിഞ്ഞ നിൻ തണൽ തേടി  
തിരികെയെത്തുന്നു ഞാനും വസന്തവും.

എന്റെ സഖാക്കളുയർത്തിയ വെൺകൊടി
നിന്റെ ചില്ലയിൽ പാറിപ്പറക്കുന്നു.
മുഷ്ടികളായിരം ചുറ്റുമുയരുന്നു.
മുദ്രാവാക്യം മുഴക്കുന്നു നെഞ്ചകം.

നിന്റെ തണലിൽ വിരിഞ്ഞതാണല്ലോ
എന്റെ പ്രണയവും പ്രത്യയശാസ്ത്രവും.
നിന്നിൽ നിന്നും നീളുമീ പാതയി-
ലൂടെ വന്നവരെന്റെ സഖാക്കളും.

മണ്ണിലൊന്നായുയർന്നു പൊങ്ങീടിലും
പലതായി പിരിയുഞ്ഞുപോം  ശിഖരങ്ങളെപ്പോൽ,    
പല വഴി തേടിപ്പിരിഞ്ഞു പോയെങ്കിലും
നിന്റെ വിത്തുകളുള്ളിൽ തളിർക്കുന്നു.

വരും ജന്മമുണ്ടെങ്കിലീ മരച്ചില്ലയിൽ              
ചോര പൂക്കും പൂവായി പിറന്നിടും.
രക്തപുഷ്പങ്ങളിനിയും പൊഴിക്ക നീ-
യീ ചുവന്ന മണ്ണിനേയേറെ ചുവപ്പിക്കാൻ.

No comments:

Post a Comment