Saturday, January 10, 2015

ആൾദൈവങ്ങളോട്

തളച്ചിടായ്ക ഇനിയുമെന്നെയീ
സുവർണ്ണ ക്ഷേത്രങ്ങളിൽ, മാർബിൾ മിനാരങ്ങളിൽ.
തെരുവിലേക്കിറങ്ങട്ടെ  ഞാനറിയട്ടെ,
വെയിലിന്റെ ചൂടും 
മഴയുടെ നനവും 
തണുപ്പിന്റെ കുളിരും.

കൊട്ടിയടയ്ക്കായ്കയെന്റെ കർണ്ണങ്ങളെ,
ഹൃദയശൂന്യ സ്തുതിഗീതങ്ങളാൽ.
കേൾക്കട്ടെ ഞാൻ 
ഹൃദയമുരുകും ദീനരോധനങ്ങൾ. 

അപ്പവും വീഞ്ഞും നേദ്യവുമൂട്ടിയുന്മത്തനാക്കാതെയെന്നെ.
കാണട്ടെ ഞാനെന്റെ  പേരിൽ നടക്കും  
പകൽക്കൊള്ളകൾ കൊലപാതകങ്ങൾ.

ഉരുകുന്നു  ഞാൻ,
വിശക്കുന്ന വയറിലെക്കൊഴുകാത്ത 
പാലിനാൽ നെയിനാൽ  അഭിഷിക്തനാകവേ. 

ഉരുക്കട്ടെ ഞാൻ,
എന്റെ സ്വർണ്ണ വിഗ്രഹങ്ങൾ ആടയാഭരണങ്ങൾ,
വിശക്കുന്ന ചുണ്ടിലൊരു  തുള്ളിനീരായുതിർക്കുവാൻ. 

സൃഷ്ടി-സ്ഥിതി-സംഹാര മൂർത്തിയായി,
ആൾദൈവങ്ങളുറയുമീയാസുര  കാലത്തിൽ,
നിന്നെ പടച്ചതിൻ  പാപക്കറ  പുരണ്ട കൈകൾ കൂപ്പി  
കേഴുന്നു ഞാൻ നിന്റെ മുന്നിൽ, എന്റെ മോക്ഷത്തിനായി.




1 comment: