Sunday, February 8, 2015

ഇവിടെ ഒരു പുഴയുണ്ടായിരുന്നു

അറ്റമില്ലാത്ത മണൽപ്പരപ്പിനു നടുവിൽ,
അവന്റെ  കൈ പിടിച്ച് അവൾ പറഞ്ഞു- 
"ഇവിടെ ഒരു പുഴയുണ്ടായിരുന്നു...
എന്റെ ബാല്യ- കൌമാരങ്ങളുടെ             കടലാസ്സു വഞ്ചികൾ  ഒഴുകിയകന്ന പുഴ;
ഒരുമിച്ചു നീന്തിയ ദൂരങ്ങൾ കൊണ്ട് ആഴം അളക്കപ്പെടാത്ത ആത്മബന്ധത്തിന്റെ പുഴ;
വർണ്ണ-വർഗ്ഗങ്ങൾ തീർത്ത അതിരുകൾ
മുറിച്ചൊഴുകിയ സ്നേഹബന്ധത്തിന്റെ പുഴ."

അവന്റെ അവിശ്വാസം ചുഴിയുന്ന നോട്ടം      ഗൗനിക്കാതെ അവൾ വീണ്ടും പറഞ്ഞു- 
"ഇവിടെ ഒരു പുഴയുണ്ടായിരുന്നു..
ആ  പുഴയിലൂടെ,
നീ എന്നിലേക്കും 
ഞാൻ നിന്നിലേക്കും 
നീന്തിയ  ദൂരം 
നാമൊരുമിച്ചു നീന്തിയതിലുമേറെയാണ്"

അന്നേരം, 
അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീരിൽ, 
ആ പുഴ കര കവിഞ്ഞൊഴുകുന്നത് 
അവൻ കണ്ടു. 

No comments:

Post a Comment