Saturday, September 2, 2017

പ്രണയാനന്തരം

പ്രണയിച്ച് തുടങ്ങുമ്പോൾ
അവർ രണ്ടാത്മാക്കളായിരുന്നു.
നിറവും ഗന്ധവും രൂപവുമില്ലാതെ
ഒന്നാകുവാനുടമ്പടി ചെയ്തവരങ്ങനെ
ശൂന്യതയിൽ പാറിപ്പറന്നു.
വൻമലകൾ താഴെ നാണിച്ചു നിന്നു.

കാലാന്തരേ,
അവർക്കു ശരീരങ്ങൾ മുളച്ചു.
മണ്ണിൽ കാലൂന്നി,
കൈകൾ കോർത്തവർ നടന്നു.
അകമറിയാതെ പരസ്പരം
ഉടലഴക് പാടിപ്പുകഴ്ത്തി.
പ്രാണനേക്കാൾ പ്രിയതരം
പ്രണയമെന്ന് മത്സരിച്ചോതി.
പിന്നെയവർ വെറും ആണും പെണ്ണുമായി.
മാംസനിബദ്ധമാണ് രാഗമെന്നുറക്കെ പാടി.

പിന്നെയെന്നോ,

പ്രണയമെന്ന വാക്കാലുടമ്പടിക്കവർ
വിവാഹമെന്ന രേഖ ചമക്കാനൊരുങ്ങി.
മതവും ജാതിയും
വർഗ്ഗവും വർണ്ണവും
ഇടയിൽ മതിലുകൾ പണിതു.
അരമതിലുകളവ മറികടക്കാൻ മെനക്കെടാതെ,
മതിലിനപ്പുറമിപ്പുറം പ്രണയമസാധ്യമെന്ന
പ്രയോഗികതയിലൂന്നി,
ഇരുവരുമെതിരേ നടന്നു പോകുന്നു.
ഉടലുകൾ രണ്ടായി പിരിഞ്ഞു പോകുന്നു.

മരണമില്ലാ പ്രണയമപ്പോഴും
മതിലില്ലാ മാനത്ത് കത്തിനിൽക്കുന്നു;
ഇനിയുമാരെയോ കാത്തു നിൽക്കുന്നു.

No comments:

Post a Comment