ചരിത്ര പാഠപുസ്തകത്തിലാണ്
ഈ വാക്ക് ആദ്യമായി കണ്ടത്
കാഴ്ച്ചയിൽ പലഹാരം പോലെ മധുരിച്ചു;
പക്ഷെ ആശയത്താൽ മുറിവേൽപ്പിച്ചു.
മൊട്ടത്തലയും മുറിമീശയും
ഉള്ളിലെ പേടിപ്പട്ടിക പെരുക്കി.
ഇറ്റലിയിലേയും ജർമനിയിലേയും
''രോഗാതുരർ' ഉള്ളുരുക്കി.
ഒടുവിലാ തൊള്ളായിരത്തിനാപ്പത്തഞ്ചിൽ*
ലോകം രോഗവിമുക്തമായെന്ന് വിശ്വസിച്ചാശ്വസിച്ചു.
പതിറ്റാണ്ടുകൾക്കിപ്പുറം,
വിശ്വാസങ്ങളൊക്കെ തെറ്റിയെന്ന്
കാലം തിരുത്തുന്നു.
വെളളവും വളവും ആവോളം വലിച്ചെടുത്ത് രോഗബീജം വളരുന്നതിദ്രുതം.
നിരോധനങ്ങൾ നിയന്ത്രണങ്ങൾ ആൾക്കൂട്ട വിധി പ്രഖ്യാപനങ്ങൾ
ബിംബവൽക്കരിക്കപ്പെട്ട ദേശീയത
ഭരണഘടനയുടെ കഴുക്കോലൂരി-
പ്പണിയുന്ന രക്തശുദ്ധിയുടെ പട്ടിക
ചോദിക്കുന്നവന് ദേശദ്രോഹിച്ചാപ്പ.
രോഗലക്ഷണങ്ങൾ പടരുന്നു ബഹുദൂരം.
കറുത്ത കാലത്തെ വായിച്ചറിഞ്ഞവർ,
ജീവിതത്തെ തൊട്ടറിഞ്ഞവർ,
തലയിലിനിയും ഇരുൾ പരക്കാത്ത ചിലർ -
തെരുവിലിറങ്ങുന്നു,
കൈകൾ കോർക്കുന്നു,
വരി നിൽക്കുന്നു,
മതിലുകളാകുന്നു
എഴുതുന്നു,വരയുന്നു,പറയുന്നു
,ആടുന്നു,പാടുന്നു,കൊട്ടുന്നു
കാരണം,
ചികിത്സയേക്കാൾ നല്ലത് പ്രതിരോധമല്ലോ.
No comments:
Post a Comment