Sunday, November 1, 2015

രണ്ടു പെണ്‍കുട്ടികള്‍

രണ്ടു പെണ്‍കുട്ടികള്‍ ഞങ്ങള്‍.
ഇരുളിന്‍റെ മറവിലാ റെയില്‍ പാതയിലൂടെ
മരണഗഹ്വരത്തിലേക്ക് നടന്നു പോയവര്‍.
നിങ്ങള്‍ക്കു ഞങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍.

നികൃഷ്ടകള്‍ ഞങ്ങളുടെ ശവശരീരങ്ങളെ-
രിവും പുളിയുമാവോളം ചേര്‍ത്തവര്‍  വിളമ്പി.
കാലപ്പഴക്കതിന്‍ രുചിക്കുറവിനാല്‍,
നിങ്ങളതു  പിന്നെ ചവച്ചു തുപ്പി.

പരാതിയെതുമില്ല പരിഭവവും
വര്‍ഗ്ഗസ്നേഹത്തിന്നര്‍ത്ഥo മറന്ന നിങ്ങളോട്.
നശിച്ച ലോകത്തില്‍ ജനിച്ചു പോയ തെറ്റിനു
സ്വയം വിധിച്ചതീ മരണശിക്ഷ.

ഞങ്ങളുടെ ശവക്കുഴി തോണ്ടുന്നവരോട്:
സ്നേഹിച്ചിരുന്നു ഞങ്ങളന്യോന്യം
ഒരു മനുഷ്യന്‍ മറ്റൊന്നിനെയെന്നപോലെ.

ഞങ്ങളെയോർത്തു  കരയുന്നവരോട്:
കരയുക നിങ്ങള്‍, നിങ്ങളെയോർത്ത്.
പിറകെ വരും തലമുറകളെയോര്‍ത്ത്‌.
കൂരിരുള്‍ തടവിലെ സത്യത്തെയോര്‍ത്ത്
പൊട്ടിപ്പോയ മനക്കണ്ണുകളെയോർത്ത്‌.
കരയുക,ഹൃദയം പൊട്ടി ചോരയോ-
ഴുകുമാറുച്ചത്തിൽ കരയുക.
                                                                                                                                                 (ഐസ്ക്രീം കേസുമായ്‌ ബന്ധപ്പെട്ടു ആത്മഹത്യ ചെയ്ത രണ്ടു പെണ്‍കുട്ടികളുടെ ഓർമ്മയിൽ. സ്വവര്‍ഗ്ഗാനുരാഗികളായി മുദ്രകുത്തി പ്രാഥമിക അന്വേഷണം പോലും നടത്താതെ അന്നാ ഫയല്‍ ക്ലോസ് ചെയ്തിരുന്നു. അവര്‍ തമ്മിലുള്ള ബന്ധം അത്തരത്തില്‍ ഒന്നല്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
ഇനി ആയിരുന്നെങ്കില്‍ തന്നെയുമെന്ത്??)

No comments:

Post a Comment