Tuesday, October 27, 2015

ചിന്താഭാരം

ചിന്തകളെനിക്ക് വേട്ടപ്പട്ടികളാണ്.
ഉത്തരം നല്കാന്‍ മടിക്കുന്ന ചോദ്യങ്ങള്‍ക്കു
പിറകെയഴിച്ചുവിടുമവറ്റയെ ഞാന്‍.
പിന്നെ കണ്ണുകളടച്ചു ധ്യാനിക്കുo.
ഇരയുടെ വരവിനായി കാത്തു കൂര്‍പ്പിച്ചിരിക്കും
ഞാനുമൊരു ബുദ്ധിജീവി.

ഇരയുടെ മുഖം നോക്കാതെ കടിച്ചു കീറിയ ചിന്തകളെ
അവർ പേപ്പട്ടികളെന്നു വിളിക്കുന്നു;
ഉടമസ്ഥനായ എന്നെ  ഭ്രാന്തനെന്നും.


മൺകൂന വന്നെന്നെ  മൂടിയെന്നാലും
കയ്യുയര്‍ത്തില്ല, തട്ടി മാറ്റില്ല,
ബുദ്ധിജീവിയായി പോയെന്ന കാരണത്താൽ.

എന്നോ,
കാഴ്ചയുള്ള കണ്ണുകളെൻ വല്മീകത്തിലുടക്കവേ,
കമ്പതൊന്നെന്‍ കണ്ണില്‍ത്തറച്ചു.
ആ മുറിവിലൂടൂര്‍ന്നിറങ്ങിയ പ്രകാശ നാരുകള്‍
സിരകളില്‍ പടര്‍ന്നു കയറവേ,
എന്നിലെ പ്രായോഗിയെൻറെ  തത്വത്തെ
കുറ്റമെന്ന് വിധിച്ചു.

No comments:

Post a Comment