Tuesday, October 27, 2015

ജനനം-ജീവിതം-മരണം

ജനനം:

പശപശപ്പാര്‍ന്ന മിഴികള്‍ വലിച്ചു തുറന്നിട്ടു-
മിരുള്‍ മാത്രം, ചുറ്റിലും കൂരിരുള്‍ മാത്രം.
എന്‍റെ ഭയത്തിൻ  നനുത്ത ശബ്ദ-
മമ്മ തന്‍ പേറ്റു നോവിലൊലിച്ചു പോയി.
ഒടുവിലെന്നെയീ കൂരിരുള്‍ തടവില്‍ നിന്നു
പകലിലേക്ക് വലിച്ചിട്ട പൊക്കിള്‍ക്കൊടീ,
നിനക്കുള്ള നന്ദി രേഖപ്പെടുത്തട്ടെ
ഇനിയുമുറക്കാത്ത ഹൃദയ മിടിപ്പിനാല്‍.
അറുത്തു മാറ്റുന്നു നിന്നെയവര്‍,
നീയെൻറെ  നന്ദികേടിന്‍ പ്രഥമ രക്തസാക്ഷി

ജീവിതം:

നിനക്കു പകരം വെക്കുവാൻ  ബാന്ധവങ്ങളേറെയുണ്ടിന്ന്,
പിടിച്ചു കയറാനും കെട്ടിയിറക്കാനുമുതകുന്നവ.
ഏച്ചുകെട്ടലിലെ മുഴുപ്പുകള്‍ പലതിലും
സ്നേഹ പ്രവാഹത്തിനു തടയിടുന്നു.
നന്ദിപ്രകടനം വാക്കുകളിലൊതുങ്ങുന്നു
നന്ദികേടിനിന്നു  ഹൃദയതാളം.

ഒപ്പം നടന്നവര്‍ പാതിയില്‍ പിരിഞ്ഞാലും
തട്ടിവീണവരെ ചവിട്ടിക്കയറുന്നു ഞാന്‍,
വീണു പോകും നേരം കയറിപ്പിടിക്കുവാനില്ല
നീയെന്നന്ന  ഉള്‍ഭയത്തോടെ.

മരണം:

മണ്ണട്ടികള്‍ക്കടിയില്‍  കണ്ടുമുട്ടുന്നു നാം
നിന്നെ പിടിച്ചൂര്‍ന്നിറങ്ങട്ടെ ഞാൻ
കൂരിരുള്‍ തിങ്ങുമാഴങ്ങള്‍ തേടി.
പകല്‍വെട്ടമന്ധമാക്കിയോരെന്‍
മിഴികളടക്കട്ടെ ഞാനിനി,
ഉള്‍ക്കണ്ണു മിഴിക്കട്ടെ, തേടട്ടെ,
സ്വസ്ഥമായുറങ്ങാനോരു ഗര്‍ഭപാത്രത്തിനെ.

No comments:

Post a Comment