Wednesday, October 28, 2015

സാമ്പത്തിക ശാസ്ത്രം

മഴയില്‍ കുതിര്‍ന്ന പുലരിയില്‍,
താരാട്ടിന്നീണമാം തീവണ്ടി മൂളലില്‍,
നിദ്രയിലേക്ക് തെന്നി വീഴുന്നയെന്നെ
തൊട്ടുണര്‍ത്തുമൊരു കുഞ്ഞു കരസ്പര്‍ശം.
കണ്‍കുഴികളില്‍ പ്രതീക്ഷ തന്‍ നാളം തെളിച്ചു,
മെലിച്ച കൈ നീട്ടിയെന്‍ മുന്നില്‍ നില്‍ക്കുന്നു
വിശപ്പെന്ന സത്യത്തിന്‍ വിശ്വരൂപം.

ചിന്തകള്‍ സടകുടഞ്ഞുണരുന്നു ചുറ്റിലും
വാക്കുകള്‍വിടരാത്ത വരണ്ട ചുണ്ടുകളെ,
ഒട്ടിയ വയറിനെ,
പ്രാതല്‍ ചര്‍ച്ചക്ക് വിഷയമായി വിളമ്പുന്നു
ഹൃദയം മിടിക്കാത്ത ബുദ്ധിജീവികള്‍.

ആഗോള സാമ്പത്തിക സ്ഥിതിയുടെ,
നേര്‍ക്കാഴ്ചയീ കുരുന്നെന്നൊരാള്‍
അല്ല,ഭരണകൂടത്തിന്‍ ക്രൂരതക്കിരയെന്നൊരാൾ.
ചൂടേറുമാ ചര്‍ച്ചക്കിടയിലേക്കു നീളുന്ന കൈകളെ,
തട്ടി മാറ്റുന്നവരൊന്നായി, തർക്കമേതുമില്ലാതെ.

നോട്ടുകള്‍ക്കിടായിലായൊരു നാണയം
തിരയുന്നോരെന്‍ കരങ്ങളെ അനാഥമാക്കി,
പിൻവലിയുന്നാ  കുരുന്നു കരങ്ങളും.

No comments:

Post a Comment